ന്യൂഡൽഹി∙ ഡൽഹി ചാന്ദ്നി മഹലിൽ 13 പള്ളികളിലായി താമസിച്ച 52 പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചതായി അധികൃതർ. ഇവിടെ താമസിച്ചിരുന്ന 102 പേരിൽ മിക്കവരും നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഡൽഹിയിൽ ആകെ 30 കോവിഡ് -19 ഹോട്സ്പോട്ടുകളാണ് ഉള്ളത്. വെള്ളിയാഴ്ചയാണ് ചാന്ദ്നി മഹലിനെ കോവിഡ് ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി സർക്കാർ ഏജൻസികൾ നടത്തിവന്ന നിരീക്ഷണത്തിലാണ് വിദേശികൾ ഉൾപ്പെടെ 102 പേർ 13 പള്ളികളിലായി താമസിച്ചു വരികയായിരുന്നെന്ന് വ്യക്തമായത്. ഇവരിൽ 52 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് പ്രാഥമിക പരിശോധനയിലാണ്. ഇവരെ വിവിധ സ്ഥലങ്ങളിലായി ക്വാറന്റീൻ ചെയ്തു. മരിച്ച മൂന്നു പേരുമായും കോവിഡ് പൊസിറ്റീവായവരുമായും സമ്പർക്കം പുലർത്തിയവരെ വീടുകളിൽ ക്വാറന്റീൻ ചെയ്തു. പ്രദേശത്ത് താമസിക്കുന്ന ആരെയും വീടുവിട്ടു പുറത്തു പോകാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അവർക്കു വേണ്ട സാധനങ്ങൾ വീടുകളിൽ എത്തിച്ചുനൽകും. രാജ്യത്ത് ഇതുവരെ 500 ഓളം കോവിഡ് കേസുകളും ഇരുപതോളം മരണങ്ങളും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 9000 ത്തോളം പേർ മിഷനറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം. തബ്‌ലീഗ് ജമാഅത്തിന്റെ ഡൽഹിയിലെ ആസ്ഥാനമായ മർക്കസ് നിസാമുദ്ദീനിൽ 250 വിദേശികൾ അടക്കം 2,300 പേർ താമസിച്ചിരുന്നു. ലോക്ഡൗണിനെ തുടർന്ന് പിന്നീട് ഇവരെ ഇവിടെനിന്ന് ഒഴിപ്പിക്കുകയായിരുന്നു.