റിയാദ്: സൗദി രാജകുടുംബത്തിലെ 150 ഓളം അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രാജകുടുംബ വൃത്തങ്ങളും ആശുപത്രി അധികൃതരുമാണ് വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിയാദ് ഗവർണറായ രാജകുമാരൻ ഫൈസൽ ബിൻ ബന്തർ ബിൻ അബ്ദുൾ അസീസ് അലി കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.
രാജകുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സൗദി രാജാവ് സൽമാനും രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും ഐസൊലേഷനിൽ കഴിയുകയാണ്. ജിദ്ദയിലെ ഒരു കൊട്ടാരത്തിലാണ് സൗദി രാജാവ് മാറി താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ് രാജ കുടുംബാംഗങ്ങൾക്ക് കൊവിഡ് പിടിപെട്ടതെന്നാണ് സൂചന. യൂറോപ്പിലേക്ക് സ്ഥിരമായി യാത്ര ചെയ്തിരുന്നവരാണ് സൗദി രാജകുടുംബാംഗങ്ങൾ. രാജകുടുംബത്തിൽ രോഗികളുടെ എണ്ണം കൂടാനിടയുള്ള സാഹചര്യത്തിൽ 500 ബെഡുകളാണ് സൗദി രാജകുടുംബാംഗങ്ങൾക്ക് മാത്രമായുള്ള പ്രത്യേക ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.