കാസർകോട് : ടാറ്റ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജില്ലയിൽ ആരംഭിക്കുന്ന കോവിഡ് ആശുപത്രിയുടെ പണി നാളെ തുടങ്ങും. കാസർകോട് തെക്കിൽ വില്ലേജിലെ പുതിയവളപ്പിൽ 15 ഏക്കർ സ്ഥലത്തിന്റെ സർവെ പൂർത്തിയായിക്കഴിഞ്ഞു. ഇനി ചെരിവുള്ള പ്രദേശങ്ങളും പാറ ഉൾപ്പെടുന്ന ഭാഗങ്ങളും നിരപ്പാക്കേണ്ടതുണ്ട്. ആശുപത്രി നിർമിക്കാനുള്ള സ്ഥലം ഒരുക്കി കൊടുക്കൽ വരെ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയാണ്. സ്ഥലം നിരപ്പാക്കി കിട്ടിയാൽ ടാറ്റ ഗ്രൂപ്പിനു കെട്ടിടം നിർമിക്കാൻ വേണ്ടത് കേവലം ഒരു മാസം മാത്രമാണ്. പ്രീ-ഫാബ്രിക്കേഷൻ എന്ന സാങ്കേതിക വിദ്യയാണ് വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ സഹായിക്കുന്നത്. പുറമെ നിന്നു നിർമിച്ചു കൊണ്ടു വരുന്ന സ്ട്രക്ചറുകൾ ഇവിടെ വച്ച് യോജിപ്പിക്കുകയാണ് ചെയ്യുന്നത്.
രണ്ടു ഭാഗങ്ങളായി 48,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആശുപത്രി കെട്ടിട നിർമാണം. സാധനങ്ങൾ എത്തിക്കേണ്ടത് ഹൈദരാബാദിൽ നിന്നാണ്. ഒരു കണ്ടെയ്നറിൽ 400 ചതുരശ്ര അടിയുടെ യൂണിറ്റ് കൊണ്ടുവരാൻ കഴിയും. ഇങ്ങനെ 120 കണ്ടെയ്നർ സാമഗ്രികളാണ് എത്തിക്കുക. ഓരോ യൂണിറ്റും ഓരോ മുറികളായാണ് നിർമിക്കുന്നത്. ഒരു മുറിയിൽ 5 കട്ടിലുകൾ വരെ ഇടാൻ കഴിയും. ഇതിനു 40 അടി നീളവും 10 അടി വീതിയുമുണ്ടാകും. കിടക്കകളുടെ എണ്ണം ക്രമീകരിച്ച് ഐസിയു, വെന്റിലേറ്റർ തുടങ്ങിയവ പ്രവർത്തിപ്പിക്കാനും കഴിയും.
ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് ചെലവഴിക്കുന്നത് 15 കോടി രൂപയാണ്. ഒരു കണ്ടെയ്നർ ഇവിടെ എത്തിച്ച് ആശുപത്രിയാക്കാൻ 11 ലക്ഷം വരെയാണ് ചെലവ്. ഇങ്ങനെയുള്ള 120 കണ്ടെയ്നറുകൾ എത്തിക്കും. ആശുപത്രി കിടക്കകളും ടാറ്റ തന്നെ ഒരുക്കും. ലോക്ഡൗണിൽ കുടുങ്ങാതെ കണ്ടെയ്നറുകൾക്ക് ഓടാൻ സൗകര്യമൊരുക്കണമെന്നതാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. സംസ്ഥാന സർക്കാർ ഇതിനുള്ള ഇടപെടലുകൾ ആരംഭിച്ചതായി സൂചനയുണ്ട്. 100 തൊഴിലാളികളും 20 സാങ്കേതിക വിദഗ്ദരും അടുത്ത ദിവസങ്ങളിൽ എത്തും. കെട്ടിട നിർമാണം പൂർത്തിയാകുമ്പോൾ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും, ജീവനക്കാരെ നിയമിക്കുന്നതും ഒക്കെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്തിയാൽ 50 വർഷം വരെ ആശുപത്രി ഉപയോഗിക്കാൻ കഴിയുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.