റെയിൽപാളത്തിൽ വീണുകിടന്ന വിമുക്തഭടന് കാൽനട യാത്രക്കാരിയായ അമ്മയും മകനും രക്ഷകരായി. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം.
വെള്ളൂർ പാലക്കായിൽ വിജയൻ നായർക്ക് (65) ആണ് റെയിൽവേ പാളത്തിൽ വീണത്. തോന്നല്ലൂർ കോനത്തു വീട്ടിൽ ജിൻസന്റെ ഭാര്യ സോണിയ (44) യും മകൻ ഏബലും (9) ആണ് വിജയനെ രക്ഷിച്ചത്. വിജയൻ നായർ പാളം മുറിച്ചുകടക്കുന്നതിനിടെ പാളത്തിൽ വീഴുകയായിരുന്നു. മിലിട്ടറി ജീവിതത്തിനിടെ ഉണ്ടായ പക്ഷാഘാതത്തെത്തുടർന്ന് വിജയന്റെ ഒരുവശം ഭാഗികമായി തളർന്നിരുന്നു.
ബേക്കറിയിൽ നിന്ന് സോണിയയും മകനും തോന്നല്ലൂരിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് സോമൻ നായർ പാളത്തിൽ വീണുകിടക്കുന്നത് കണ്ടത്. ഉടനെ എഴുന്നേല്പിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
ഈ സമയം തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്‌സ്പ്രസ് 150 മീറ്റർ അപ്പുറമുള്ള പിറവം റോഡ് റെയിൽവേ സ്റ്റേഷനിലെത്തിയത് കണ്ടു. അപകടം മനസിലാക്കിയ സോണിയയും മകനും വെള്ളൂർ കവലയിലെത്തി അവിടെയുണ്ടായിരുന്ന ആളുകളെ വിളിച്ചുവരുത്തി.
കൂടുതൽ ആളുകളെത്തി വിജയനെ റെയിൽപാളത്തിൽ നിന്ന് മാറ്റി. പാളത്തിൽ നിന്ന് വിജയൻ നായരെ നീക്കി നിമിഷങ്ങൾക്കുള്ളിൽ ഐലൻഡ് എക്‌സ്പ്രസ് ഇതേ ട്രാക്കിലൂടെ പോയി.