പ്രസിദ്ധമായ പാലാ ചെത്തിമറ്റം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ശാസ്താവിനായുള്ള ശ്രീകോവിലിന്റെ ആധാരശിലാസ്ഥാപനം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. തന്ത്രിമുഖ്യൻ താഴ്മൺമഠം കണ്ഠരര് രാജീവര് ശിലാസ്ഥാപന കർമം നിർവഹിച്ചു.
ശബരിമല തീർത്ഥാടന കാലം ആരംഭിക്കാനിരിക്കെ ശബരിമലയിലെത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നതായി ചടങ്ങിൽ പങ്കെടുക്കാനെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അയ്യപ്പഭക്തരെ സഹായിക്കാന്‍ നടന്നുവരുന്നത്.ദേവസ്വംബോര്‍ഡിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ എല്ലാവിധ നേതൃത്വവുമുണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
ഇന്ന് രാവിലെ 9.10 നും 10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ശിലാസ്ഥാപന കർമം നടന്നത്. ഡോ. പിജി സതീശ് ബാബു പണികഴിപ്പിച്ച് സംഭാവനയായി നല്കുന്ന പഞ്ചലോഹ അങ്കി സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിച്ചു. ലത ഗോപിനാഥൻ നായർ സംഭാവന ചെയ്ത വെള്ളികൊണ്ടുള്ള ചന്ദ്രക്കലയുടെ സമർപ്പണം ദേവസ്വം ബോർഡ് അംഗം പിഎം തങ്കപ്പൻ നിർവഹിച്ചു.
തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ക്ഷേത്രത്തിൽ നടന്നു. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ഡോ. പിജി സതീശ് ബാബു, കെസി നിർമൽ കുമാർ, ലത ഗോപിനാഥ്, അശോകൻ മൂന്നാനി , മാതൃസമിതി പ്രസിഡന്റ് രമണി ഗോപി, സെക്രട്ടറി പത്മ ബാബു എന്നിവർ നേതൃത്വം നല്കി.നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.