തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഡിവൈഎഫ്ഐ അടക്കം ഇടത് യുവജന സംഘടനകളും ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. നടപടിക്കെതിരെ ഉയർന്ന ശക്തമായ എതിർപ്പുകളെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കിയിരുന്നു. തീരുമാനം യുവാക്കളോടുള്ള വഞ്ചനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.
സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും ഒന്നര ലക്ഷത്തോളം യുവതീ യുവാക്കളുടെ ചിറകരിയുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യമാണ് സർവ്വീസ് സംഘടനകൾ ഉയര്‍ത്തിയിരുന്നത്.