കോട്ടയം ജില്ലയിലെ 12 വില്ലേജ് ഓഫീസുകളുടെ നിർമാണം ത്വരിതപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ- ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു.
ളാലം വില്ലേജ് ഓഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിർമാണത്തിന് തടസം സൃഷ്ടിക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ച് ഡിസംബറിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
അർഹരായ എല്ലാരെയും ഭൂമിയുടെ ഉടമകളാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക മിഷൻ രൂപീകരിച്ച് മുന്നോട്ടു പോകും. അങ്ങനെ അർഹതപ്പെട്ട ഭൂമി കൊടുക്കുന്നതിന് ഏതെങ്കിലും ചട്ടങ്ങളോ നിയമങ്ങളോ എതിരാണെങ്കിൽ ആ നിയമങ്ങൾ മാറ്റാൻ മടിക്കില്ല. പക്ഷെ ആ നിയമങ്ങൾ മറികടന്ന് അനധികൃതമായി ഭൂമി സമ്പാദിച്ച് സർക്കാരിനെയും പൊതുജനങ്ങളെയും വെല്ലുവിളിക്കുന്നവൻ എത്ര ഉന്നതനാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ വില്ലേജ് ഓഫീസ് പരിസരത്ത് മന്ത്രി മാവിൻ തൈ നട്ടു.
മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, പാലാ നഗരസഭാധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, നഗരസഭാംഗം ബിജി ജോജോ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ്, പാലാ ആർ.ഡി.ഒ. പി.കെ രാജേന്ദ്ര ബാബു, മീനച്ചിൽ തഹസിൽദാർ വി.എസ്. സിന്ധു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം.എസ്. ശശിധരൻ നായർ, അഡ്വ.സണ്ണി ഡേവിഡ്, ടോബിൻ കെ. അലക്സ്, പയസ് മാണി, ജോഷി വട്ടക്കുന്നേൽ, അനസ് കണ്ടത്തിൽ, ബെന്നി മൈലാടൂർ , ഔസേപ്പച്ചൻ തകിടിയേൽ, ജോഷി പുതുമന എന്നിവർ പങ്കെടുത്തു.