പാലാ: സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഗുണ്ടാരാജ് നടപ്പിലാക്കുകയാണെന്ന് ആന്റോ ആന്റണി എം.പി ആരോപിച്ചു. കേരളത്തിൽ ഗുണ്ടായിസത്തിനും അഴിമതിക്കും, പിടിച്ചുപറിക്കും കൊലപാതകത്തിനും പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും എം.പി കുറ്റപ്പെടുത്തി.
പാലാ കുരിശുപള്ളിക്കവലയിൽ ടിമ്പർ മർച്ചന്റ് അസോസിയേഷന്റെ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസിൽ കയറി അടിച്ച് തകർക്കുകയും, ഭാരവാഹികളെ ആക്രമിക്കുകയും ചെയ്ത ക്രിമിനലുകൾക്കെതിരെ വധശ്രമത്തിന് കേസെടുക്കേണ്ടതിനു പകരം സ്റ്റേഷൻ ജാമ്യം കൊടുത്ത് പ്രതികളെ വിട്ടയച്ചത് അംഗീകരിക്കാൻ ആവില്ല എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ടിംബർ മർച്ചന്റ് അസോസിയേഷൻ ഓഫീസ് അടിച്ചു തകർക്കുകയും, ഭാരവാഹികളെ ആക്രമിച്ച് ഗുരുതര പരുക്ക് ഏൽപ്പിക്കുകയും ചെയ്ത ക്രിമിനലുകൾക്ക് പാലാ പോലീസ് സംരക്ഷണം നൽകുന്നുവെന്ന് ആരോപിച്ച് ടിമ്പർ മാർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കി.
ടിംബർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അസീസ് പാണ്ടിയരപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, റബർ ടിമ്പർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ, ഷെമീർ ഇളപ്പുങ്കൽ, ശശിധരൻ സിത്താര, ജയ്സൺ മുടക്കാലിൽ, ശിഖാബ് കോതമംഗലം, സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, നാസർ മുണ്ടക്കയം, റെജി അലപ്പാട്ട്, ഷോജി ഗോപി, അണ്ണൻ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.