representative image
കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയില്‍ നിന്നും ദോശയ്ക്കൊപ്പം ചമ്മന്തി നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിലാണ് സംഭവം. പരിക്കേറ്റ പുളിയന്മല ചിത്ര ഭവനില്‍ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനാക്കി.

പുളിയൻമല അമ്പലമേട്ടില്‍ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിര്‍ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. പരിചയത്തിന്‍റെ പേരില്‍ ജീവനക്കാര്‍ക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാള്‍ക്ക് നല്‍കി.
ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തര്‍ക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ശിവയെ മർദിക്കുകയുമായിരുന്നു.

ആക്രമണത്തിനിടെ സുജീഷിന്‍റെ കടിയേറ്റ് ശിവചന്ദ്രന്‍റെ മൂക്കിന് മുറിവേല്‍ക്കുകായയിരുന്നു. മർദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചതായി പരാതിയുണ്ട്. പരിക്കേറ്റ ശിവയെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷത്തിനിടെ ഹോട്ടല്‍ ജീവനക്കാരുടെയുള്‍പ്പെടെ മർദനത്തില്‍ പരിക്കേറ്റ സുജീഷും കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മില്‍ വാട്ടര്‍ കണക്ഷനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നതാണ്. ശിവയുടെ പരാതിയില്‍ വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
