പാലാ: വാട്ടർ അതോറിറ്റി നടപ്പാക്കുന്ന ഏറ്റവും വലിയ ജല ശുദ്ധീകരണ ശാലയ്ക്ക് പാലാ നീലൂരിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻ തറക്കല്ലിട്ടു. വേനലിൽ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്ന മീനച്ചിൽ താലൂക്കിൻ്റെ ദാഹം അകറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഭരണാനുമതി നൽകി ഭൂമി ഏറ്റെടുപ്പും പൂർത്തിയാക്കിയതിനാലാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുണയായതെന്ന് മന്ത്രി പറഞ്ഞു. 45 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിർമ്മിക്കുന്ന ആധുനിക പ്ലാൻ്റിൽ ശുദ്ധീകരിക്കുക.
മീനച്ചിൽ റിവർ വാലി പദ്ധതിയും നടപ്പാക്കുകയാണെന്ന് മന്ത്രി അറിയിച്ചു. മലങ്കരയിൽ വെള്ളം കുറയുമെന്ന് ചിലർ പ്രചാരണം നടത്തുന്നതിൽ വസ്തുത ഇല്ലെന്ന് മന്ത്രി പറഞ്ഞു. മീനച്ചിൽ താലൂക്കിലെ 13 പഞ്ചായത്തുകൾക്കായാണ് ജലവിതരണ പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ മാണി സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി. മുഖ്യപ്രസംഗം നടത്തി.