ഈരാറ്റുപേട്ട: അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജനകീയ ദുരന്ത പ്രതിരോധ മുന്നറിയിപ്പ് സംവിധാനമായ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖലയുടെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി തല പ്രവർത്തനം നിലവിൽ വന്നു. ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായുള്ള കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ മുനിസിപ്പൽ കൗൺസിലിൻ്റെ നേതൃത്വത്തിൽ മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല കോ- ഓർഡിനേറ്റർ എബി ഇമ്മാനുവലിന് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ കൈമാറി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഉയർന്ന നിലവാരമുള്ള ഇരുപത് മഴമാപിനികൾ വാങ്ങിയത്.
മീനച്ചിൽ നദീ- മഴ നിരീക്ഷണ ശൃംഖല സിറ്റിസൺസ് ക്ലൈമറ്റ് എഡ്യുക്കേഷൻ സെൻ്ററിനൊപ്പം പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ മഴമാപിനികൾ സ്ഥാപിക്കുകയും മഴമാപിനി നിരീക്ഷകർക്ക് പരിശീലനം നൽകുകയും വിവരശേഖരണവും വിവരകൈമാറ്റവും വിശകലനവും മുന്നറിയിപ്പുകളും നൽകുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട വടക്കേക്കര പാലത്തിൽ പുഴ മാപിനി വരയ്ക്കാനും മുനിസിപ്പാലിറ്റി തുക വകയിരുത്തിയിട്ടുണ്ട്. മഴയുടെ തീവ്രതയും ആറ്റിലെ ജലനിരപ്പും വിലയിരുത്തിയുള്ള പ്രളയ മുന്നറിയിപ്പുകളും വേനൽകാലങ്ങളിൽ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും ഇതുവഴി സാധ്യമാവുന്നുണ്ട്. വിവിധ കാലാവസ്ഥാ ഏജൻസികളുമായി ബന്ധപ്പെട്ട ശാസ്ത്ര സമൂഹവും ഈ ജനകീയ വിവരശേഖരണം പഠന ഗവേഷണങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ഇൻ്റർ ഏജൻസി ഗ്രൂപ്പിൽ അംഗമായ മീനച്ചിൽ നദീസംരക്ഷണസമിതിയുടെ മുൻകൈയിൽ ആരംഭിച്ച എം. ആർ. ആർ. എം നെറ്റ് വർക്ക് ഭൂമിക സിറ്റിസൺസ് ക്ലൈമറ്റ് എഡ്യൂക്കേഷൻ സെൻ്ററാണ് ഏകോപിപ്പിക്കുന്നത്. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, ജല വിഭവ വികസന വിനിയോഗ കേന്ദ്രം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, ഐ.ഐ.റ്റി. എം പൂനെ തുടങ്ങി വിവിധ ഏജൻസികൾ ഈ പ്രവർത്തനത്തെ സഹായിക്കുന്നു.