പാലാ: പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. പാലാ മീഡിയ അക്കാദമിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ ഭരണ കക്ഷിക്കെതിരെ രംഗത്തെത്തിയത്.
നഗരസഭയിൽ ഭരണസമിതിയുടെ കഴിവുകേടും കെടുകാര്യസ്ഥതയും സ്തംഭനവും വികസനം മുരടിപ്പുമാണ് കഴിഞ്ഞ നാലുവർഷംകൊണ്ട് സംഭവിച്ചത്. അഞ്ചു വർഷത്തിനിടയിൽ നാല് നഗരസഭാ ചെയർമാൻമാരെ സൃഷ്ടിച്ചു എന്നല്ലാതെ യാതൊരുവിധ പ്രയോജനവും നഗര ഭരണം കൊണ്ട് നഗരവാസികൾക്ക് ഉണ്ടായിട്ടില്ല. സംസ്ഥാനഭരണവും മന്ത്രിയും കൈപ്പിടിയിൽ ഉണ്ടായിട്ടും ചൂണ്ടിക്കാണിക്കാൻ പറ്റുന്ന അഭിമാനകരമായ ഒരു പദ്ധതി പോലും ഈ നാല് വർഷക്കാലയളവിനുള്ളിൽ നഗരത്തിൽ നടപ്പിലാക്കാൻ നഗര ഭരണാധികാരികൾക്ക് സാധിച്ചിട്ടില്ല. മാറിമാറി വന്ന നാലു ചെയർമാൻമാർ ഒരുപാട് പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒന്നുപോലും പ്രാവർത്തികമാക്കാനും യാഥാർത്ഥ്യമാക്കുവാനും ഇവർക്ക് സാധിച്ചിട്ടില്ല. നഗരസഭ യുടെ തനത് വരുമാനത്തിൽ നാമമാത്രമായ വർദ്ധനവ് പോലും ഉണ്ടാക്കുവാൻ സാധിക്കാത്ത കഴിവുകെട്ട ഭരണസമിതിയാണ് പാലായിലുള്ളത് എന്ന് ഖേദത്തോടെ പറയേണ്ടിവരും എന്ന് പ്രതിപക്ഷ അംഗങ്ങൾ.
നഗരഭരണം നിയന്ത്രിക്കാൻ പാർട്ടി മണ്ഡലം പ്രസിഡന്റിനെ സർക്കാർ ചീഫ് വിപ്പിന്റെ പേഴ്സണൽ സ്റ്റാഫായി നിയമിച്ച് സർക്കാർ ശമ്പളം നൽകി ജോസ് കെ.മാണി ചുമതലപ്പെടുത്തിയിരിക്കുകയാണ്. ദിവസേന നഗരസഭാ ചെയർമാന്റെ ചേമ്പറിൽ ചെയർമാനോടൊപ്പമിരുന്ന് തീരുമാനമെടുക്കുന്നു. നഗരസഭാ ചെയർമാൻമാർ വെറും കളിപ്പാവകൾ മാത്രമായി മാറി എന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
"നഗരസഭാ പരിധിയിലെ പബ്ലിക് ടോയ്ലറ്റുകളുടെ ശോചനീയാവസ്ഥ പാലായ്ക്ക് വലിയ അപമാനമാണ്. നഗരസഭാ ഓഫീസിന് നേരെ എതിർവശം സ്ഥിതി ചെയ്യുന്ന പബ്ലിക് ടോയ്ലറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥ പോലും പരിഹരിക്കുവാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിൽ പ്രതിപക്ഷം ചെയർമാന് കത്ത് നൽകിയിട്ട് മാസങ്ങളായി. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭാ കാര്യാലയത്തിന്റെ പിൻഭാഗത്ത് സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്ന പൊതു ശൗചാലയത്തിന്റെ അവസ്ഥയും വിഭിന്നമല്ല. തെക്കേക്കരയിലെ പൊതു ശൗചാലയ ങ്ങൾ വ്യത്തി ഹീനമാണെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പാലാ വലിയ പാലത്തിന് കീഴിലുള്ള പൊതുശൗചാലയം പൊതുജനത്തിന് ഇതേവരെ തുറന്നുകൊടുത്തിട്ടില്ല. പാലാ നഗരസഭയുടെ പൊതുശൗചാലയം എന്ന ബോർഡ് വെച്ചിരിക്കുന്നത് കണ്ട് പ്രാഥമിക ആവശ്യങ്ങൾക്കായി ഓടിയെത്തുന്നവർ താഴിട്ട് പൂട്ടിയ ശൗചാലയങ്ങൾ കണ്ട് പകച്ചു നിൽക്കുകയാണ്. ഇതാണ് പാലാ നഗരസഭയുടെ സുന്ദര ഭരണം.
ശുചിമുറി മാലിന്യങ്ങൾ ആർക്കും തള്ളാവുന്ന ഡംബിംഗ് സ്റ്റേഷനായി പാലായെ മാറ്റി എന്നതാണ് നഗരസഭയുടെ ഏക ഭരണ നേട്ടം. ശുചിമുറി മാലിന്യങ്ങൾ ശാസ്ത്രീയ മായി സംസ്കരിക്കുന്നത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം തികഞ്ഞ ലാഘവ ത്തോടെയാണ് ഭരണാധികാരികൾ കൈകാര്യം ചെയ്തത്. ഉത്തരവാദിത്വമുള്ള ഒരു നഗര ഭരണം പാലായിൽ ഉണ്ടെങ്കിൽ മാലിന്യങ്ങൾ പാലായിൽ കഴിഞ്ഞ കാലങ്ങളിൽ തള്ളാൻ ഒരുത്തരും ധൈര്യപ്പെടില്ല.
തദ്ദേശസ്ഥാപനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വങ്ങളിൽ ഒന്നായ മാലിന്യ സംസ്കരണം പാലാ നഗരസഭയിൽ കുത്തഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജൈവ ഖരമാലിന്യ സംസ്കരണ പദ്ധതികൾക്ക് വേണ്ടി പണം ചെലവാക്കിയിട്ടും പദ്ധതികൾ കൃത്യമായി ദീർഘവീക്ഷണം ഇല്ലായ്മയും, പ്രവർത്തിപ്പിക്കുവാനുള്ള ആർജ്ജവം ഇല്ലായ്മയും മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനെയും മാർക്കറ്റ് കോംപ്ലക്സിലെയും തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇന്ന് ഡബ്ബിങ് യാർഡുകൾ പോലെയാണ് പ്രവർത്തിക്കുന്നത്. ഇവ സാംക്രമിക രോഗങ്ങളുടെ പ്രവഹ കേന്ദ്രമാണെന്നുള്ളത് പാലായിലെ പൊതുജന നിലപാടിന്റെ വിലകൽപ്പിക്കാത്ത നഗരസഭ ഭരണസമിതിയുടെ ആരോഗ്യത്തിന് പ്രതിഫലനമാണ്. അജൈവ മാലിന്യ സംസ്കരണത്തിന്റെ ശേഖരണ സംവിധാനമായ എം.സി.എഫ്. സ്ഥാപിക്കാൻ നഗരസഭക്ക് കഴിയാതെ പോയി എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ നശിച്ചിട്ട് വർഷങ്ങളായിട്ടും നഗരസഭയ്ക്ക് ഒരു കൂസലും ഇല്ല എന്നതാണ് യാഥാർത്ഥ്യം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രഖ്യാപിച്ച പുനരുദ്ധാരണ പദ്ധതികളൊന്നും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. ഗ്രീൻഫീൽഡ് സർക്കാർ ആഘോഷ പരിപാടിക്ക് പന്തലിട്ടു നശിപ്പിച്ചതും നഗരസഭയുടെ അനുവാദ ത്തോടുകൂടിയാണ്. ഇത്തരത്തിൽ കെടുകാര്യസ്ഥതയുടെയും അധികാര ദുർവിനിയോഗ ത്തിന്റെയും പ്രതീകമായി നഗരസഭ സ്റ്റേഡിയം മാറി.
ശക്തമായ ഒരു മഴ പെയ്താൽ തന്നെ പാലാ നഗരത്തിൽ ഉടനീളം വലിയ വെള്ളക്കെട്ടു കൾ രൂപപ്പെടുന്നത് നഗരസഭയുടെ കെടുകാര്യസ്ഥത മൂലം തന്നെയാണ്. അനധികൃത മായ തോട് ഡനേജ് കയ്യേറ്റങ്ങൾ ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് നടന്നിട്ടുള്ളത്. മഴക്കാലപൂർവ്വ ഡനേജ് ക്ലീനിങ് കാര്യക്ഷമമല്ലാത്തതിനാലാണ് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് എന്നത് അറിയാമായിരുന്നിട്ടും ഒരിക്കൽപോലും ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ഭരണസമിതി കൂട്ടാക്കിയിട്ടില്ല എന്നത് ഖേദകരമാണ്.
ഉദ്ഘാടന മാമാങ്കങ്ങൾക്കപ്പുറം പൊതുജനത്തിന് ഒരു പ്രയോജനവും ഇല്ലാത്ത പദ്ധതികളുടെ കാര്യത്തിൽ നഗരസഭയുടെ അനാസ്ഥ കുറ്റകരമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും ഇടത്താവളങ്ങൾ ആയി ഈ പൊതു ഇടങ്ങൾ മാറിയതിനുള്ള ഉത്തരവാദിത്വം നഗരസഭാ ഭരണസമിതിയുടെത് മാത്രമാണെന്നും പ്രതിപക്ഷം പറഞ്ഞു.
മീനച്ചിലാറ്റിലേക്ക് മാലിന്യം ഒഴുക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന നഗരസഭാ ഭരണസമിതി
പാലായുടെ ജലസ്രോതസായ മീനച്ചിലാർ മലിനമാക്കുന്നതിന്റെ ഒന്നാമത്തെ ഉത്തര വാദി നഗരസഭാ ഭരണ സമിതിയാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മീനച്ചിലാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. ഭരണസമിതി അംഗങ്ങളുടെയും ഭരണകക്ഷികളുടെയും ഇഷ്ടക്കാരുടെ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്ന സമീപനമാണ് നഗരസഭാ ഭരണ സമിതി ചെയ്യുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
നഗരസഭ പരിധിക്കുള്ളിൽ സുഗമമായി നടക്കുന്ന അനധികൃത നിർമ്മാണങ്ങൾക്കും കയ്യേറ്റങ്ങൾക്കും നേരെ കണ്ണടയ്ക്കുന്ന സമീപനമാണ് ഭരണസമിതി കാലങ്ങളായി കൈക്കൊണ്ടുപോരുന്നത്. നിരവധിതവണ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നിട്ടും ഇവയ്ക്കെതിരെ ചെറുവിരൽ അനക്കുവാൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
മുനിസിപ്പൽ ലൈസൻസ് എടുത്ത്, ഭീമമായ വാടക നൽകി, നിയമാനുസൃതം കച്ചവടം നടത്തുന്ന വ്യാപാര സമൂഹത്തിന് ഏറ്റവും വലിയ വെല്ലുവിളി ഇന്ന് പാലാ നഗരത്തിൽ സജീവമായ അനധികൃത വഴിയോര വാണിഭങ്ങളാണ്. വ്യാപാര സമൂഹ ത്തിൽ നിന്നും നിരവധി വട്ടം വിഷയം ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്താത ഭരണസമിതി ഇത് അഴിമതിക്കുള്ള ഉപാധിയായിട്ടാണ് കാണുന്നത്. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടികളിൽ ഇത്തരം അനധികൃത വഴിയോര വാണിഭ സംഘങ്ങളിൽ നിന്ന് വലിയ തുക കപ്പം പറ്റുന്നുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നഗരസഭയിൽ ഉദ്യോഗസ്ഥ തലത്തിലും വലിയ അനാസ്ഥയാണ്. കൃത്യമായി നികുതി പിരിച്ചെടുക്കുവാനും, നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുവാനും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കാത്തതും ഭരണാധികാരികളുടെ കഴിവുകേടാണ്. നിരവധി വിജിലൻസ് അന്വേഷണങ്ങളുടെ പരിധിയിലാണ് നഗരസഭ എന്നത് തന്നെ അഴിമതിയുടെ പ്രതിഫലനമാണ്. വിജിലൻസ് റെയ്ഡുകൾ പോലും നഗരസഭയിൽ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചെയർമാൻ പദവി അലങ്കരിച്ച് മൂന്നു വ്യക്തികളും ഒരേപോലെ ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ കൈമാറ്റം. ബലക്ഷയമുള്ള കെട്ടിടം ഇങ്ങനെ കൈമാറി വാർത്ത സൃഷ്ടിക്കു ന്നതല്ലാതെ ഒരു ഹോസ്റ്റൽ അവിടെ സജ്ജമാക്കുവാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലും സാധിച്ചിട്ടില്ല എന്നത് ഖേദകരമാണ്. നഗരസഭയിൽ നടക്കുന്ന ഓരോ ഉദ്ഘാടനകളും പ്രഖ്യാപനങ്ങളും ഇതുപോലുള്ള പ്രഹസനങ്ങൾ ആകുന്നത് ജനങ്ങളെ ഭയമില്ലാത്തതുകൊണ്ടും മതിപ്പില്ലാത്തതു കൊണ്ടുമാണ്"- പ്രതിപക്ഷം.
വൻ തുക ഡെപ്പോസിറ്റ് നൽകി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയങ്ങളിൽ മുറികൾ വാടകയ്ക്ക് എടുത്തവർ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. പല കെട്ടിടങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വ്യാപാര പ്രവർത്തന ങ്ങൾ അസാധ്യമാക്കുന്നു. ഇത് തിരിച്ചറിഞ്ഞ് വാടക കരാർ ഉപേക്ഷിച്ച് കെട്ടിടം വിട്ട് നൽകിയ പലർക്കും വർഷങ്ങളായി ഡെപ്പോസിറ്റ് തുക തിരികെ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല എന്നുള്ളത് വിശ്വാസ വഞ്ചനയുടെ ഉത്തമ ഉദാഹരണമാണെന്നും പ്രതിപക്ഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് പ്രൊഫ സതീഷ് ചൊള്ളാനി, ജോസ് ഇടേട്ട്, സിജി ടോണി, മായാ രാഹുൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.